ഇരിട്ടി: ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കാത്ത വനാതിർത്തി മേഖലയിൽ സ്ഥാപിച്ച താത്കാലിക സോളാർ വേലി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നു. കോട്ടപ്പാറ മുതൽ ആനമുക്ക് മേഖലയിലും പരിപ്പ് തോട്, ചോമാനി ഭാഗങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വേലി വ്യാപകമായി നശിപ്പിച്ചത്. മരങ്ങൾ തള്ളിയിട്ട് വേലി തകർക്കുന്നത് മേഖലയിൽ പതിവ് കാഴ്ചയാണ്.
ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി ഫാമിൽ നിന്ന് വനത്തിലേക്ക് തുരത്തിയ ആനക്കൂട്ടമാണ് വേലി തകർത്ത് തിരികെ പ്രവേശിക്കുന്നത്. ഇതിൽ അപകടകാരിയായ മോഴയാനയും ഉണ്ടെന്നത് മേഖലയിലെ താമസക്കാരെ ഭീതിയിലാക്കുന്നു. മൂന്ന് ആഴ്ച മുന്പ് നശിപ്പിച്ച വേലി ഇതുവരെ പുനർനിർമിച്ചില്ലെന്ന പരാതിയും ശക്തമാണ്.
കോടിതിയെ സമീപിച്ച് ടാക്സ് ഫോഴ്സ്
വേലിയുടെ പരിപാലനവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് കോടതിയുടെ മേൽനോട്ടത്തിൽ രൂപംകൊടുത്ത ടാക്സ് ഫോഴ്സ് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും അഫിഡവിറ്റ് ഫയൽ ചെയ്തിരിക്കുകയാണ്. അനർട്ടിന്റെ സഹായത്തിൽ വിവിധ റീച്ചുകളായി നിർമിച്ച വേലിയുടെ അഞ്ച്, ആറ് റീച്ചുകളിൽ വേലിയിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ തോതും മറ്റും മനസിലാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് അലേർട്ട് സംവിധാനം പ്രവർത്തനഷമമല്ല. മറ്റ് റീച്ചുകളിൽ സിസ്റ്റം പ്രവർത്തിക്കുന്നതുകൊണ്ട് വേലിക്ക് എന്തെങ്കിലും പ്രശനം നേരിട്ടാൽ ഉടൻ തിരിച്ചറിയാൻ കഴിയും. എന്നാൽ, ആറും ഏഴും റീച്ചുകളിൽ ഇത് സാധ്യമാകുന്നില്ല.
സാങ്കേതിക പ്രശനം ചൂണ്ടിക്കാട്ടിയിട്ടും ഇക്കാര്യത്തിൽ അനർട്ടും ആദിവാസി പുനരധിവാസ മിഷനും സ്വീകരിക്കുന്ന അലംഭാവത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആനമതിൽ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. വന്യജീവി സങ്കേതത്തിൽ നിന്നും അപകടകാരികളായ ആനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാഹചര്യം വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്.
അപകടകാരിയായ മോഴയാനയെ നിരീക്ഷിക്കാൻ കോടതി നിർദേശം നിലവിലുണ്ട്. ഇതിനെയൊക്കെ കാറ്റിൽപറത്തിയാണ് അധികൃതർ തകർന്ന വേലി പോലും അറ്റകുറ്റ പണികൾ ചെയ്യാതെ കിടക്കുന്നത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.